സ്ഥാപന ചരിത്രം

ശങ്കരപുരം എന്ന ആദ്യ കാല സ്ഥലനാമമാണ്  ചങ്ങരോത്തായി രൂപാന്തരപ്പെട്ടത്  എന്ന് സ്ഥലപുരാണം സൂചിപ്പിക്കുന്നു. കേരളപാണിനീയം പീഠികയിലെ അനുനാസികാതിപ്രസരം എന്ന സൂത്രം ഈ ഭാഷാപരിണാമത്തെ സാധൂകരിക്കുന്നു. പഞ്ചായത്തില്‍ പതിനെട്ട് ശിവക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു എന്നതും ഈ സ്ഥലപുരാണത്തെ ന്യായീകരിക്കുന്നു. പാലേരി, അവണിയാട്, കൂത്താളി നായന്മാരുടെ അഥവാ പയ്യോര്‍മല നായന്മാരുടെ കീഴിലായിരുന്നു പയ്യോര്‍മലനാട്. ഇവര്‍ സ്വതന്ത്രരായ നാടുവാഴികളായിരുന്നു. ഇന്നത്തെ പാലേരി-ചങ്ങരോത്ത് അംശങ്ങള്‍ പയ്യോര്‍മല നാടിന്റെ ഭാഗമായിരുന്നു. കുറുമ്പ്രനാട് രാജവംശത്തോടും സാമൂതിരിയോടുമുള്ള പയ്യോര്‍മല നായന്മാരുടെ ആശ്രിതത്വം കേവലം നാമമാത്രമായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെ ആക്രമണത്താല്‍ തുരത്തപ്പെട്ട് പ്രവാസിയായി അലയേണ്ടിവന്ന പഴശ്ശിരാജാവിന് അഭയം നല്‍കിയത് അവണിയാട് നായന്മാരായിരുന്നു. പയ്യോര്‍മല നായന്മാരിലൊരാളായ പാലേരി നായന്മാരുടെ കീഴിലായിരുന്നു പാലേരി-കുന്നശ്ശേരി-പന്നിക്കോട്ടൂര്‍ മലവാരം വരെ നീണ്ടുകിടക്കുന്ന ഭൂപ്രദേശങ്ങള്‍. ചങ്ങരോത്ത് പഞ്ചായത്തിലെ ഭൂമിയത്രയും വിരലിലെണ്ണാവുന്ന ജന്മിമാരുടെ കൈവശത്തിലായിരുന്നു. കൂത്താളി മൂപ്പില്‍ നായര്‍, അവണിയാട്ട് നായര്‍ എന്നിവര്‍ ഇവിടത്തെ പ്രധാനികളായിരുന്നു. മരുമക്കത്തായ നിയമനുസരിച്ച് അവകാശികള്‍ അന്യം നിന്നുപോയതിനെ തുടര്‍ന്ന് അറ്റാലടുക്ക നിയമപ്രകാരം കൂത്താളി വക ഭൂമി 1936-ല്‍ ഗവ. ഏറ്റെടുത്തു. മൊത്തം പാട്ടത്തിന്റെ 3/8 ഭാഗം പാട്ടം വരുന്നതും വനഭൂമി ഒഴികെയുള്ളതുമായ ഭൂമിയുടെ ജന്മാവകാശം മൂപ്പില്‍ നായരുടെ സന്തതികള്‍ക്ക് ഓണറേറിയമായി വിട്ടുകൊടുത്ത് അവശേഷിക്കുന്ന ഭൂമിയത്രയും ഗവണ്‍മെന്റില്‍ നിക്ഷിപ്തമായി. ഇതാണ് കൂത്താളി എസ്റ്റേറ്റ്. വടക്കെ മലബാറില്‍ നടന്ന കര്‍ഷക സമരങ്ങളും എം.കെ.കേളുവേട്ടനെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളും പഞ്ചായത്തില്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിന് വഴിയൊരുക്കി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത മാന്യവ്യക്തിയായിരുന്നു ഒറ്റക്കണ്ടത്തിലെ സി.വി.ചാക്കോ. ചത്താലും ചെത്തും കൂത്താളി എന്നു പ്രഖ്യാപിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 47-ല്‍ നടന്ന കൂത്താളി എസ്റ്റേറ്റ് സമരം പ്രസിദ്ധമാണ്. പ്രസ്തുത സമരനേതാക്കളില്‍ ഒരാളായ കെ.എം.കണ്ണന്‍ മാസ്റ്റര്‍ ചങ്ങരോത്ത് പഞ്ചായത്തിലെ സമരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. വള്ളിപ്പറ്റ കുഞ്ഞിരാമന്‍ നായര്‍, എടത്തുങ്കര രാമുണ്ണി എന്നിവര്‍ ചങ്ങരോത്ത് വില്ലേജില്‍ നിന്ന് ഈ സമരത്തിന്റെ മുന്‍നിരനേതാക്കളായിരുന്നു. 1954-55 കാലത്ത് സോഷ്യലിസ്റ്റ്റുകാരുടെ നേതൃത്വത്തില്‍ മുതുകാട് സമരം നടന്നു. ആ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജോലിനഷ്ടപ്പെട്ട വ്യക്തിയായിരുന്നു പില്‍ക്കാലത്ത് ചങ്ങരോത്ത് പഞ്ചായത്ത് മെമ്പറായ കെ.സി.കുപ്പ. മുതുകാട് സമരത്തോടനുബന്ധിച്ച് നടന്ന കൈക്കോട്ട് ജാഥയില്‍ പങ്കെടുത്തതിന്റെ പത്രറിപ്പോര്‍ട്ടും പടവും തെളിവായെടുത്ത് പോസ്റ്റല്‍ അധികൃതര്‍ കുപ്പയെ പിരിച്ചുവിടുകയാണുണ്ടായത്. 1840-കളിലാണ് ഈ പ്രദേശത്ത് മുസ്ളീങ്ങള്‍ കുടിയേറി പാര്‍ത്തത്. ചങ്ങരോത്ത് അംശത്തിലെ വിവിധഭാഗങ്ങളില്‍ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ പൈതോത്ത്, പേരാമ്പ്ര, മേഞ്ഞാണ്യം, എരവട്ടൂര്‍, മേപ്പയൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ധാരാളം കുടുംബങ്ങള്‍ കുടിയേറിപ്പാര്‍ത്തു. ഏതാണ്ട് 1920-ല്‍ തന്നെ കുറെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മലബാറിലേക്ക് കുടിയേറുകയുണ്ടായി. 1933-ലാണ് ചങ്ങരോത്ത് പഞ്ചായത്തിലെ ഒറ്റക്കണ്ടം ഭാഗത്ത് ക്രിസ്തീയ കുടിയേറ്റത്തിന് തുടക്കമിട്ടത്. പുല്ലേരി, പുരയിടത്തില്‍ എന്നിവയാണ് ആദ്യ കുടുംബങ്ങള്‍. പിന്നീട് കൂടുതല്‍ കുടുംബങ്ങള്‍ കുടിയേറിപ്പാര്‍ത്തു. 1944-ല്‍ ക്രിസ്ത്യന്‍ പള്ളി പണിതു. ഇടവകയില്‍ നൂറ്റിയിരുപത് വീട്ടുകാരുണ്ടായിരുന്നു. മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് തരിശ് ഭൂമി കൃഷി ഭൂമിയാക്കി മാറ്റിയ ക്രിസ്തീയ കുടിയേറ്റക്കാര്‍ ഈ മലയോരത്ത് ഒരു ഹരിത വിപ്ളവം തന്നെ സൃഷ്ടിച്ചു. കപ്പകൃഷി, വ്യാപകമായ റബ്ബര്‍ കൃഷി ആരംഭിച്ചതും, കുരുമുളക് കൃഷിവ്യാപിപ്പിച്ചതുമാണ് കാര്‍ഷികരംഗത്ത് ഈ കുടിയേറ്റക്കാരുടെ പ്രധാന സംഭാവന.

സാംസ്കാരിക ചരിത്രം

കുട്ടിച്ചാത്തന്‍ തിറ, ഗുളികന്‍ തിറ, കരിയാത്തന്‍ തിറ, ചാമുണ്ഡിത്തിറ, ഭഗവതിതിറ, കളിത്തിറ തുടങ്ങിയ തിറകള്‍ ഒരു കാലത്ത് ആടിത്തിമിര്‍ത്ത കലാരൂപങ്ങളായിരുന്നു.  മണ്ടത്തടം, വേങ്ങേരി, തറവട്ടം, വിളയാറ എന്നിവ മറ്റു ചില തിറകള്‍ക്ക് ഉദാഹരണങ്ങള്‍ മാത്രം. കൂളിത്തിറകള്‍ കൊയ്ത്തുല്‍സവവുമായി ബന്ധപ്പെട്ടതാണ്. മകരമാസത്തിലെ പുത്തരിയോടനുബന്ധിച്ച് കുളിയെ ആരാധിച്ച് കളം പരിശുദ്ധമാക്കി വേണം ഇല്ലം നിറക്കാനും വല്ലം നിറക്കാനും. ഈ തിറകള്‍ നടത്തുന്നതിന് വേണ്ടിയുള്ള ദേവസ്ഥാനങ്ങള്‍ മാത്രമല്ല ഉല്‍സവ ചിലവും സ്ഥലവും കൂത്താളി മൂപ്പില്‍ നായര്‍ നല്‍കിയിരുന്നു. തങ്ങളുടെ വര്‍ഗ്ഗ താല്പര്യം സംരക്ഷിക്കാനും ഈ മലമക്കളെ ചൂഷണം ചെയ്യാനും അവരെ തങ്ങളോടൊപ്പം നിര്‍ത്തുക എന്ന തന്ത്രമാണ് നാടുവാഴികള്‍ നടപ്പിലാക്കിയത്. പ്രാരാബ്ധങ്ങളിലും പീഢനങ്ങളിലും തലയിട്ടടിച്ച മണ്ണിന്റെ മക്കള്‍ക്ക് തെയ്യവും കുതിരക്കോലവും പരോക്ഷമായി നാടുവാഴികളോടുള്ള അമര്‍ഷം പ്രകടിപ്പിക്കാനുള്ള മാദ്ധ്യമങ്ങളായി. നാടുവാഴിത്തത്തിനെതിരായ പ്രതിഷേധത്തിന്റെ മിന്നലാട്ടങ്ങള്‍ ഈ കലകളിലെല്ലാം കാണാം. കരിമ്പാലന്മാര്‍ നടത്തിയിരുന്ന കരിയാത്തന്‍ തിറയിലും ഇത് പ്രകടമാണ്. മുസ്ളീം സമുദായത്തിലെ റാത്തീബ് മൊയിലൂത്, ക്രിസ്ത്യന്‍ സമുദായത്തിലെ കരിസ്മാറ്റിക് ധ്യാനം, ഹിന്ദുക്കളുടെയിടയിലെ കൊടുക്ക്, പയംകുറ്റി തുലാപത്ത് എന്നിവ ഇപ്പോഴും നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളാണ്.